Press Club Vartha

ലഹരിക്കെതിരെ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷന്‍ തുഫാന്‍-ദ നാര്‍ക്കോ ഹണ്ട്’ കർമ്മപദ്ധതി ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും.

ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ലഹരിമാഫിയയുടെ വേരറുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും.വിശദമായ പ്രൊജക്റ്റ് തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 484 പൊലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. പൊലീസ് സ്റ്റേഷനുകളില്‍ കൃത്യമായി പരാതികള്‍ കേള്‍ക്കുമെന്നും പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. ‌കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണി അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ കൂടുതൽ സംവിധാനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുന്നതില്‍ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്ക് പഠനച്ചുമതല നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Share This Post
Exit mobile version