Press Club Vartha

കേരളം പുതുയുഗത്തിലേക്ക്; അഞ്ച് ‘ഇന്ദിര ഗ്യാരന്റികളും നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സർക്കാർ പൂർണ്ണമായും നടപ്പിലാക്കും. പ്രഖ്യാപിച്ച അഞ്ച് ‘ഇന്ദിര ഗ്യാരന്റികളിൽ’ രണ്ടെണ്ണത്തിൽ ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക പരിശോധനകൾക്ക് ശേഷം ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമ നയങ്ങളുടെയും വികസന കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് നിയമസഭയിൽ ഗവർണർ നടത്തിയ ആദ്യ നയപ്രഖ്യാപനമെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകും. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ച് കേരളത്തെ വലിയൊരു തുറമുഖ നഗരമാക്കി മാറ്റുന്ന സ്വപ്നപദ്ധതി നടപ്പാക്കും. കൂടാതെ, സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പ്രയോജനപ്പെടുത്തി കേരളത്തെ എഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രത്യേക പരിഗണന നൽകുന്നതിനൊപ്പം വ്യവസായങ്ങളെ ആകർഷിക്കാനായി ലാൻഡ് ബാങ്കുകൾ രൂപീകരിക്കും. പതിനായിരം ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് (MSME) പുതുതായി അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയെ കാലഘട്ടത്തിനനുസരിച്ച് പൂർണ്ണമായി ആധുനികവൽക്കരിക്കും. ഇതിനായി സർവ്വകലാശാലകളെ മികച്ച സെന്റർ ഓഫ് എക്‌സലൻസുകളാക്കി മാറ്റും. പൊതുജനാരോഗ്യ മേഖലയിൽ കാൻസർ കെയർ, മാതൃ-ശിശു ആരോഗ്യം, വയോജന-മാനസിക ആരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചികിത്സാ ചിലവ് കുറയ്ക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. മുതിർന്ന പൗരന്മാർക്ക് വേണ്ടി ഇന്ത്യയിലാദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് ഈ സർക്കാരാണെന്നും, ഇതിന്റെ തുടർ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയുള്ള സുസ്ഥിര വികസന മാതൃകയായിരിക്കും സർക്കാർ നടപ്പിലാക്കുക. കാലഹരണപ്പെട്ട ഭൂനിയമങ്ങളിലും പ്ലാന്റേഷൻ മേഖലയിലെ നിയന്ത്രണങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും അർഹരായവർക്ക് ഉപാധിരഹിത പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. തീരദേശവാസികളുടെയും വന്യജീവി ശല്യം നേരിടുന്ന മലയോര കർഷകരുടെയും പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണും. ദളിത്, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇ-ഗ്രാൻഡ്, ഭവന നിർമ്മാണം, ഭൂമി വിതരണം എന്നിവയിലെ തടസ്സങ്ങൾ നീക്കും. സർക്കാർ നിയമനങ്ങളിൽ ഈ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യം ഉറപ്പാക്കാൻ മൂന്ന് വർഷത്തിലൊരിക്കൽ പരിശോധന നടത്തി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി കുറവുകൾ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. കാർഷിക മേഖലയെ ഉണർത്താനും പ്രതിസന്ധിയിലായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനും ടൂറിസം മേഖലയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനും സർക്കാർ ലക്ഷ്യമിടുന്നു. നയപ്രഖ്യാപനത്തിൽ പറഞ്ഞിട്ടുള്ള ഈ പദ്ധതികൾക്കെല്ലാം ആവശ്യമായ തുക ബജറ്റിൽ വകയിരുത്തുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

Share This Post
Exit mobile version