Press Club Vartha

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം; രാജ്യത്തിനെതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത വധശ്രമമെന്നും കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന ഗുരുതര നിരീക്ഷണവുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രതികളായ സിപിഐഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.

ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം എന്ന നിലയ്ക്കാണ് ഈ സംഭവത്തെ കാണുന്നതെന്നും മാധ്യമങ്ങളിലൂടെ പ്രതികളുടെ കുറ്റകൃത്യം കണ്ടതാണെന്നും കോടതി വ്യക്തമാക്കി. ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനമായിരുന്നില്ല. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ നീക്കമായിരുന്നു അതെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടിക, കല്ല്, തടികഷ്ണങ്ങള്‍, ഇരുമ്പ് ദണ്ഡുകള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു എന്നത് ഇതിന് തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥര്‍ റെയ്ഡ് കഴിഞ്ഞ് തിരികെ വരികയായിരുന്നു എന്നതിനാല്‍ അവര്‍ ഡ്യൂട്ടിയിലല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഒരു ഓഫീസില്‍നിന്ന് റെയ്ഡിന് ഇറങ്ങുന്നത് മുതല്‍ തിരികെ ഓഫീസില്‍ എത്തുന്നതുവരെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തന്നെയാണെന്ന് കോടതി വ്യക്തമാക്കി.

Share This Post
Exit mobile version