
കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി, വീടുപൂട്ടി കിടന്ന അവസരം മുതലെടുത്താണ് കള്ളൻ ലക്ഷങ്ങൾ വിലമതിക്കുന്ന 12 പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ കവർന്നത്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് താഹിറും കുടുംബവും ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനായി വീടുപൂട്ടി പുറത്തുപോയത്. തുടർന്ന് രാത്രി 12 മണിയോടെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിൻ്റെ പിൻഭാഗത്തെ വാതിലിൻ്റെ പൂട്ട് തകർത്താണ് കള്ളൻ അകത്തുകടന്നത്. അകത്തെ മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ പൂർണ്ണമായും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളിൽ ഇമിറ്റേഷൻ (മുക്കുപണ്ടം) ആഭരണങ്ങൾ അടങ്ങിയ ബോക്സ് കള്ളൻ തുറന്ന് പരിശോധിച്ചെങ്കിലും അത് അവിടെത്തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. കൃത്യമായി യഥാർത്ഥ സ്വർണം മാത്രം തിരിച്ചറിഞ്ഞാണ് കവർച്ച നടത്തിയത്.
മോഷണം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു വലിയ വെട്ടുകത്തിയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വാതിൽ തകർക്കാനായി വീട്ടിൽ നിന്ന് തന്നെ എടുത്ത വെട്ടുകത്തിയാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മംഗലപുരം പോലീസ് കേസെടു അന്വേഷണം ആരംഭിച്ചു
