Press Club Vartha

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി വിലയിരുത്തി

​കഴക്കൂട്ടം: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി എം.എൽ.എ വി. മുരളീധരൻ നേരിട്ട് ഇടപെടുന്നു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും നിരന്തരമായ പരാതികളെത്തുടർന്ന് റോഡുകളുടെ പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.

​ഉള്ളൂർ വാർഡിലെ കൊല്ലുവിള പാലം മുതൽ മെഡിക്കൽ കോളേജ് കാരുണ്യ ആശുപത്രിക്ക് സമീപമുള്ള റോഡിലായിരുന്നു ആദ്യ സന്ദർശനം. മൂന്ന് വർഷമായിട്ടും ഒച്ചിഴയും വേഗതയിൽ നീങ്ങുന്ന ഓട നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ എം.എൽ.എ നിർദേശം നൽകി. എഴുന്നൂറ്റമ്പത് മീറ്ററോളം മാത്രം നീളമുള്ള ഓടയുടെ നിർമാണ ജോലികൾ കാൽഭാഗം പോലും പൂർത്തിയാകാത്തതിലുള്ള ശക്തമായ അതൃപ്തി അദ്ദേഹം കരാറുകാരെ നേരിട്ടറിയിച്ചു. പദ്ധതി വിഭാഗം അസിസ്റ്റന്റ് എൻജിനീയർ, മേൽനോട്ടക്കാരൻ, കരാറുകാരൻ എന്നിവർക്ക് പുറമേ ഒട്ടനവധി നാട്ടുകാരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

​തുടർന്ന് ശ്രീകാര്യം – ചെക്കാലമുക്ക്, ശ്രീകാര്യം – കാര്യവട്ടം എന്നീ റോഡുകളുടെ പുനർനിർമാണ പ്രവർത്തനങ്ങളും അദ്ദേഹം നേരിൽ കണ്ട് വിലയിരുത്തി. കുളത്തൂർ – കോലത്തുകര റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദേശത്തുകാരുമായി അദ്ദേഹം ചർച്ച ചെയ്തു. തീർത്ഥാടന പ്രാധാന്യമുള്ള കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലേക്കുള്ള റോഡിന്റെ വികസനം അടിയന്തര പ്രാധാന്യത്തോടെ പരിഗണനയിലുണ്ടെന്ന് എം.എൽ.എ ഈ അവസരത്തിൽ വ്യക്തമാക്കി. റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി കഴക്കൂട്ടത്തുകാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version