Press Club Vartha

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ വിരാമമായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സിനിമ മേഖലകളിൽ ദിശാസൂചകമായി നിന്ന കാലത്ത് ‘കലാകൗമുദി’യുടെ പത്രാധിപ സമിതി അംഗമായും എഡിറ്ററായും ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മലയാള പത്രപ്രവർത്തനത്തിൽ അന്വേഷണാത്മക റിപ്പോർട്ടിങ്ങിന് തുടക്കം കുറിച്ച മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. കേരളത്തെ ഒന്നടങ്കം പിടിച്ചുലച്ച വനംകൊള്ളയെക്കുറിച്ച് ‘കാട്ടുകള്ളന്മാർ’ എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ അന്വേഷണാത്മക പരമ്പര മാധ്യമ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. എം.എസ്. മണി, എസ്. ജയചന്ദ്രൻ നായർ എന്നിവർക്കൊപ്പം ചേർന്നാണ് അദ്ദേഹം ഈ ധീരമായ പരമ്പര പുറത്തുവിട്ടത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ വാർത്തയെത്തുടർന്ന് ‘കേരള കൗമുദി’ പത്രത്തിന്റെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തത് ദേശീയതലത്തിൽ തന്നെ വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
​കേരള കൗമുദിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്, ഡെപ്യൂട്ടി എഡിറ്റർ എന്നീ പദവികൾ അലങ്കരിച്ച അദ്ദേഹം വാർത്താ ലോകത്തിനപ്പുറം മാധ്യമ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകൻ കൂടിയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, നിരന്തരമായ ചോദ്യങ്ങളിലൂടെ യഥാർത്ഥ മാധ്യമപ്രവർത്തനം എന്തെന്ന് തലമുറകളെ പഠിപ്പിച്ചു. മാറുന്ന സാങ്കേതിക വിദ്യയ്ക്കൊപ്പം സഞ്ചരിച്ച അദ്ദേഹം കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ‘ഇൻവിസ് മൾട്ടിമീഡിയ’യുടെ സ്ഥാപകൻ കൂടിയാണ്.
​അത്യഗാധവും അതിവിശാലവുമായ ഓർമ്മശക്തിയാൽ ഒരു ‘എൻസൈക്ലോപീഡിയ’ പോലെ ജീവിച്ച മനുഷ്യനായിരുന്നു എൻ.ആർ.എസ്. ബാബു. മാധ്യമപ്രവർത്തനത്തിനായി തന്റെ ചിന്തകളെയും തലച്ചോറിനെയും അത്രമേൽ തീക്ഷ്ണമായി അദ്ദേഹം ഉപയോഗിച്ചിരുന്നു. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ ഓർമ്മകൾ വിട്ടൊഴിഞ്ഞ ലോകത്തായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. തന്റെ സഹപ്രവർത്തകരെയും ശിഷ്യന്മാരെയും എന്നും സ്നേഹവാത്സല്യങ്ങളോടെ ചേർത്തുപിടിച്ച പ്രിയപ്പെട്ട ബാബു സാറിന് മാധ്യമലോകത്തിന്റെ അന്ത്യാ‌ഞ്ജലി

 

Share This Post
Exit mobile version