
കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ അനുഭവിച്ചയാളുമായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി വിഷ്ണു എന്നറിയപ്പെടുന്ന തമ്പുരുവിനെ (27) വീണ്ടും ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കഠിനംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഒരു വർഷത്തെ കാപ്പ തടങ്കൽ കഴിഞ്ഞ് 2025 അവസാനത്തോടെ ജയിൽ മോചിതനായ വിഷ്ണു പുറത്തിറങ്ങിയ ശേഷവും മൂന്നോളം കേസുകളിൽ പ്രതിയായിരുന്നു. മൂന്ന് മാസം മുൻപ് യുവാവിനെയും യുവതിയെയും സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസും, എംഡിഎംഎ വിൽപ്പനയ്ക്കായി കൈവശം വെച്ച കേസും ഇതിൽ ഉൾപ്പെടുന്നു. ഈ കേസുകളിൽ കഠിനംകുളം പോലീസ് ഇയാളെ പിടികൂടി റിമാൻഡ് ചെയ്തുവരികയായിരുന്നു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസ്, കഴക്കൂട്ടം, മംഗലാപുരം, കഠിനംകുളം എന്നീ സ്റ്റേഷനുകളിലായി നരഹത്യാശ്രമം, കവർച്ച, സ്ത്രീപീഡനം, പോക്സോ, ആയുധ നിയമം, മയക്കുമരുന്ന് കടത്ത് തുടങ്ങി 23-ഓളം കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണിയുടെ, ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ എന്നിവരുടെ നിർദ്ദേശാനുസരണം കഠിനംകുളം എസ്.എച്ച്.ഒ സുനുമോൻ കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചത്. എസ്.ഐ അനൂപ്, സീനിയർ സി.പി.ഒമാരായ രാജേഷ്, സുരേഷ്, സി.പി.ഒമാരായ വിശാഖ്, ശരത് കുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഈ വർഷം കഠിനംകുളം പോലീസ് കരുതൽ തടങ്കലിലാക്കുന്ന ഗുണ്ടാ ലിസ്റ്റിൽപ്പെട്ട നാലാമത്തെയാളാണ് ഇയാൾ. പ്രദേശത്ത് നിരന്തരം ക്രമസമാധാന പ്രശ്നങ്ങളും മയക്കുമരുന്ന് കച്ചവടവും നടത്തി നാട്ടുകാർക്കും പോലീസിനും തലവേദനയായിരുന്ന പ്രതിയെ പൂട്ടിയതോടെ നാട്ടുകാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും മയക്കുമരുന്ന് മാഫിയകൾക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് കഠിനംകുളം എസ്.എച്ച്.ഒ സുനുമോൻ കെ. അറിയിച്ചു.
