
കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ
കഴക്കൂട്ടം: ലഹരി വിരുദ്ധ ക്യാമ്പയിൻ ‘തൂഫാൻ’ ശക്തമായി തുടരുന്നതിനിടെ കഴക്കൂട്ടത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് ചെടികളും കഞ്ചാവുമായി ഒരാളും പിടിയിലായി. മേനംകുളം വില്ലേജിലെ തുമ്പ രാജീവ് ഗാന്ധി നഗറിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വളർന്നുനിന്ന കഞ്ചാവ് ചെടികളാണ് സിറ്റി ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ആദ്യം പിടികൂടിയത്. രാജീവ് ഗാന്ധി നഗർ സ്വദേശിനി ഷീലയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് വെള്ളിയാഴ്ച ശേഷം രണ്ട് വലിയ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. വേരടക്കം യഥാക്രമം 140 സെന്റീമീറ്ററും 88 സെന്റീമീറ്ററും നീളമുള്ള ചെടികളാണ് പോലീസ് സാക്ഷികളുടെ സാന്നിധ്യത്തിൽ മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിലെടുത്തത്. മുൻപ് ഈ വീട് അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്നതായും, ഇവർ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ കഞ്ചാവ് കുരുക്കൾ മുളച്ചുണ്ടായതാകാം ഈ ചെടികൾ എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കഴക്കൂട്ടം സബ് ഇൻസ്പെക്ടർ ഹരിചന്ദ് കെ.ആറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ കഴക്കൂട്ടം അമ്പലത്തിൻകരയിൽ കഞ്ചാവുമായി നിന്ന ഉമേഷ് (24) എന്ന യുവാവിനെയും കഴക്കൂട്ടം പോലീസ് പിടികൂടി. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 1.23 ഗ്രാം കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പോലീസ് നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതാണ് ഈ അടുത്തടുത്ത ലഹരിവേട്ടകൾക്ക് വഴിത്തിരിവായത്. ലഹരിമാഫിയയുടെ വേരറുക്കാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
