
പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത് പിടിയിൽ
കഴക്കൂട്ടം: ഓണക്കാലത്തെ ലഹരി വിപണി ലക്ഷ്യമിട്ട് ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് സ്ഥിരം കുറ്റവാളികൾ കഴക്കൂട്ടത്ത് വെച്ച് ഡാൻസാഫിന്റെ വലയിലായി. പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് അതിസാഹസികമായാണ് പ്രതികൾ കഞ്ചാവുമായി തലസ്ഥാന നഗരിയുടെ അരികിലെത്തിയത്. തമ്പാനൂർ പനങ്ങോട് മരുതുംമൂട് വീട്ടിൽ നൗഷാദ് ഖാൻ (49), വെള്ളക്കടവ് പുതുവൽ പുത്തൻവീട്ടിൽ മാഹീൻ കണ്ണ് (45) എന്നിവരാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്നലെ രാവിലെ മിന്നൽ പരിശോധനയിൽ പിടിയിലായത്. മൂന്ന് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവാണ് സിറ്റി ഡാൻസാഫ് സംഘം ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റുകളിലെയും വഴിയോരങ്ങളിലെയും പോലീസ് പരിശോധന മറികടക്കാൻ അതീവ തന്ത്രപരമായ പാതയും യാത്രാമാർഗ്ഗങ്ങളുമാണ് ലഹരി സംഘം തിരഞ്ഞെടുത്തത്. ആന്ധ്രപ്രദേശിൽ നിന്ന് പുറപ്പെട്ട ഇവർ ഒരു വാഹനത്തെയും സ്ഥിരമായി ആശ്രയിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ലോറികൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ മാറി മാറി കയറി കോയമ്പത്തൂർ വഴിയാണ് ഇവർ എറണാകുളം കളമശ്ശേരിയിൽ എത്തിയത്. കളമശ്ശേരിയിൽ എത്തിയ ശേഷം ആരും സംശയിക്കില്ലെന്ന കണക്കുകൂട്ടലിൽ ഒരു യൂബർ ടാക്സി ബുക്ക് ചെയ്ത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതോടെയാണ് ഇവരുടെ പ്ലാൻ മാറിയത്. സാധാരണക്കാരായ യാത്രക്കാരുടെ വ്യാജേന തലസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരം പ്രതികൾക്ക് വിനയായി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം വെച്ച് വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെടാനും മൽപ്പിടുത്തത്തിലൂടെ തടിയൂരാനും പ്രതികൾ അവസാന നിമിഷവും ശ്രമിച്ചെങ്കിലും ഡാൻസാഫ് സംഘം സാഹസികമായി ഇവരെ കീഴടക്കുകയായിരുന്നു. ഓണം അവധിക്കാലത്ത് സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റ് ലഹരി ആവശ്യക്കാർക്കും വലിയ തുകയ്ക്ക് വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. പിടിയിലായ രണ്ടുപേരും മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ സ്ഥിരം ലഹരിക്കടത്തുകാരാണ്. ലഹരി മാഫിയകൾ എത്ര തന്ത്രപരമായ രീതികൾ പയറ്റിയാലും പോലീസിന്റെ രഹസ്യ നിരീക്ഷണത്തിന് മുന്നിൽ വലയിലാകുമെന്ന ശക്തമായ സന്ദേശമാണ് ഈ ഓപ്പറേഷനിലൂടെ ഡാൻസാഫ് നൽകുന്നത്.
