Press Club Vartha

ഗുണ്ട ബന്ധം: പോലീസ് സേനയിൽ വൻ അഴിച്ചുപണിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഗുണ്ടാ മയക്ക് മരുന്ന് മാഫിയാ സംഘങ്ങളുമായുള്ള കൂട്ട് കെട്ടിൽ മംഗലപുരം സി .ഐ സജീഷ് സസ്പെൻഷനിലായതിന് പുറകെ സ്റ്റേഷൻ ശുദ്ധികലശം നടത്തി മുഴുവൻ പോലീസ്‌ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാനുള്ള നീക്കവുമായി അഭ്യന്തര വകുപ്പ്.
സ്റ്റേഷനിലെ ഗുണ്ടാ ബന്ധമുള്ള ചില പോലീസുകാർക്കെതിരെയും നടപടിക്കുള്ള സാഹചര്യം തെളിയുകയാണ്. പോലിസുകാർക്കുൾപ്പെടെ ഗുണ്ടാ – മാഫിയ ബന്ധമുണ്ടെന്ന ഇൻ്റലിജെൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിക്കൊരുങ്ങുന്നത്.

ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാർക്കെതിരായ നടപടിയുള്ള ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ തന്നെ ഇവർക്കെതിരെയുള്ള നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ടുകൾ സൂചിപ്പിക്കുനത്.

ഗുണ്ടാ മയക്കുമരുന്ന് മാഫിയ ബന്ധമുള്ള പോലീസുകാർക്കു നേരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ 160 ഓളം എസ്എച്ച്ഒമാരെ സ്ഥലം മാറ്റാനാണ് തീരുമാനം. പോലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പോലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമ സംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നത്.

റിയൽ എസ്റ്റേറ്റ്, മണൽ മാഫിയ, മയക്കുമരുന്നു സംഘങ്ങളുമായി മംഗലപുരം പോലീസിലെ ചില ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ട്. പണമിടപാടുകൾക്ക് ഇടനിലക്കാരായ പോലീസ് ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുള്ളതായാണ് വിവരം. സ്റ്റേഷനിലെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പോലും പുറത്താകുന്ന അവസ്ഥയായിരുന്നു.

പോലീസിന് നേരേ 3 തവണ ബോംബെറിഞ്ഞ ഗുണ്ടാ സംഘത്തെ പിടികൂടാൻ കഴിയാത്തത് തന്നെ വിവരങ്ങൾ ചോർന്നത് കാരണമാണ്. വിവരങ്ങൾ യഥാസമയം ക്രിമിനലുകളെ അറിയിക്കുന്ന ഒരു വിഭാഗം പോലീസുകാരും ഈ സ്റ്റേഷനിലുണ്ട്. പോലീസ് ഗുണ്ടാ രാഷ്ട്രീയ കൂട്ട്ക്കെട്ട് സജീവമായ മംഗലപുരത്ത് ഇനിയും നിരവധി ഗുണ്ടകളാണ് പുറത്ത് വിലസുന്നത്. നീതി നടപ്പിലാക്കിയ മംഗലപുരം എസ്.ഐയെ ദിവസങ്ങൾക്ക് മുൻപ് ട്രാഫിഫിക്കിലേക്ക് സ്ഥലം മാറ്റിയതിന് പിന്നിലും ഈ കുട്ടുകെട്ടാണ്.

Share This Post
Exit mobile version