Press Club Vartha

പ്രേം നസീറിന്റെ നല്ല മനസ് പുതു തലമുറ പഠിക്കണം: സ്പീക്കർ

തിരുവനന്തപുരം: മലയാള സിനിമയെ വാണിജ്യവൽക്കരിച്ച പ്രേം നസീറിന്റെ നല്ല മനസ് പുതു തലമുറ കണ്ടു പഠിക്കണമെന്ന് സ്പീക്കർ എ.എൻ ഷംസീർ . പ്രേം നസീറിന്റെ 34ാം ചരമവാർഷികമായ പ്രേം നസീർ സ്മൃതി സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കലയെയും സുഹൃത് ബന്ധങ്ങളെയും ആത്മാർത്ഥതയോടെ സഹായിച്ച മഹാ നടനാണ് പ്രേം നസീറെന്നും അദ്ദേഹം പറഞ്ഞു.

പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നടൻ കുഞ്ചന് സ്പീക്കർ സമർപ്പിച്ചു. പ്രേം നസീർ 5ാം മത് ചലച്ചിത്ര പുരസ്ക്കാര ഉത്ഘാടനം മന്ത്രി ആന്റണി രാജുവും, പുരസ്ക്കാര സമർപ്പണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവ്വഹിച്ചു. വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,, കരമന ജയൻ , ബീമാപള്ളി പീരു മുഹമ്മദ്, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

നടി ശ്രീലത നമ്പൂതിരിയെ ആദരിച്ചു. സംവിധായകൻ തരുൺ മൂർത്തി, നടൻമാരായ അലൻസിയർ, കുഞ്ഞുകൃഷ്ണൻ , നടിമാരായ ഗ്രേസ് ആന്റണി, ശ്രീലക്ഷ്മി, ഗായകൻ പന്തളം ബാലൻ, ഗായിക ആവണിമൽഹാർ, ഗാനരചയിതാവ് അജയ് വെള്ളരിപ്പണ, സംഗീത സംവിധായകൻ അർജുൻ രാജ്കുമാർ, ക്യാമറാമാൻ അനീഷ് ലാൽ, തിരകഥാകൃത്ത് ഷാരി സ് മുഹമ്മദ്, സംവിധായകൻ മനോജ്‌ പാലോടൻ, പി.ആർ. ഒ. അജയ് തുണ്ടത്തിൽ, ഗായകൻ അഖിൽ പ്രഭ എന്നിവർ ചലച്ചിത്ര അവാർഡുകൾ സ്വീകരിച്ചു. കാസർക്കോട് മാർത്തോമാ ബധിര സ്ക്കൂൾ വിദ്യാർത്‌ഥിനികളുടെ നൃത്തവിരുന്നും, പിണണി ഗായകർ അവതരിപ്പിച്ച സംഗീത സന്ധ്യയും ഉണ്ടായിരുന്നു.

 

Share This Post
Exit mobile version