Press Club Vartha

കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷൻ

തിരുവനന്തപുരം: കേരള പോലീസിൽ 5 ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷനെന്ന് റിപ്പോർട്ട്. ക്രിമിനൽ-ഗുണ്ടാ ബന്ധങ്ങളുടെ പേരിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ 5 പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഗുണ്ടാ- മണല്‍മാഫിയയുമായി അടുപ്പം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ഗുണ്ടാബന്ധത്തില്‍ സസ്‌പെന്‍ഷനിലാകുന്ന പോലീസുകാരുടെ എണ്ണം 12 ആയി.

അതേസമയം തിരുവനന്തപുരത്ത് സേനയിൽ നിന്നും 3 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവരെയാണ് ജോലിയിൽ നിന്നും പുറത്താക്കിയത്.

ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ നിലവില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കുമ്പോള്‍ ലൈംഗിക പീഡന കേസിന്‍റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് പിരിച്ചു വിടൽ. ലൈംഗിക പീഡന കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയായതാണ് ഡ്രൈവറായ ഷെറി എസ് രാജുവിനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ കാരണം. ട്രാഫിക്ക് പോലീസിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പീഡന കേസിലെ പ്രതിയാണ്.

Share This Post
Exit mobile version