Press Club Vartha

പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ ശൈശവ വിവാഹം കഴിച്ചു; വരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ ശൈശവ വിവാഹം കഴിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പനവൂര്‍ സ്വദേശികളായ അല്‍അമീര്‍(23), വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അന്‍സര്‍ സാവത്ത് (39) എന്നിവരും പെണ്‍കുട്ടിയുടെ അച്ഛനെയുമാണ് നെടുമങ്ങാട് സി.ഐ സതീഷും സംഘവും അറസ്റ്റുചെയ്തത്. പീഡനക്കേസില്‍ നാല് മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ അല്‍ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ മൊഴി.

ഈ മാസം 18ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു ശൈശവ വിവാഹം. അധികമാരും അറിയാതെ ബന്ധുക്കള്‍ മാത്രം ചേര്‍ന്നാണു രഹസ്യവിവാഹം നടത്തിയത്. പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയപ്പോള്‍ സമീപ വാസികളില്‍ നിന്നാണ് വിവാഹ കാര്യം അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് പറയുന്നത്.

2021ല്‍ ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അമീര്‍ നാല് മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും അതുവഴി തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമീര്‍ പെണ്‍കുട്ടിയുടെ പിതാവിനെ സമീപിച്ചു. പിതാവ് ഇതിന് വഴങ്ങി. പ്രമേഹത്തെ തുടര്‍ന്ന് കാലിലെ വിരലുകള്‍ മുറിച്ചുമാറ്റിയതിനാല്‍ ചികിത്സയിലാണ് പെണ്‍കുട്ടിയുടെ പിതാവ്. പ്‌ളസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയും പനവൂരില്‍ വാടകയ്ക്ക് താമസിക്കുന്നയാളും ഉസ്താദുമായ അന്‍സാര്‍ സാദത്തിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അല്‍ – അമീര്‍ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. പ്രതികളായ മൂന്നുപേരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയ പൊലീസ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താനും അവര്‍ക്കെതിരെ കേസെടുക്കാനുമാണ് പൊലീസ് തീരുമാനം.

Share This Post
Exit mobile version