Press Club Vartha

ഷാരോണ്‍ വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേര്‍ത്താണ് പൊലീസ് കുറ്റപത്രം നല്‍കിയത്. ഗ്രീഷ്മ അറസ്റ്റിലായി 85 ആം ദിവസമാണ് അന്വേഷണ സംഘം നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഷാരോണിനെ ലൈംഗിക ബന്ധത്തിനെന്ന പേരിൽ വശീകരിച്ച് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നതയാണ് വിവരം. കുറ്റകൃത്യം നടത്താനുള്ള ഉദേശത്തോടെ വിളിച്ചുവരുത്തിയെന്ന IPC 364 എന്ന വകുപ്പ് അധികമായി ചേര്‍ത്തു. ഇതോടെ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേരളത്തില്‍ വിചാരണ നടത്താനാകുമോയെന്ന നിയമപ്രശ്നം മറികടക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി. 90 ദിവസത്തിന് മുന്‍പ് കുറ്റപത്രം നല്‍കിയതോടെ വിധി വരും വരെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാനുള്ള വഴി അടഞ്ഞു. അഡ്വ.വി.എസ് വിനീത് കുമാറാണ് കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ: സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. തുടർന്ന് ഒക്ടോബർ 14നു ഗ്രീഷ്മ ഷാരോണിനെ വീട്ടിലാരും ഇല്ലെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചു വരുത്തി. ഷാരോൺ എത്തിയപ്പോൾ കാർപ്പിക്ക് എന്ന കളനാശിനി കഷായത്തിൽ കലർത്തി നൽകി. ഒരു ഗ്ലാസ് കർപ്പിക് കലർത്തിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ വിഷം കലർത്തി നൽകി. ഇതിന് മുമ്പ് ഷാരോണിന്റെ കോളേജിൽ പോയി മടങ്ങിയ വരുന്ന വഴിയും ജൂസിൽ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്.

അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കാർപ്പിക് എന്ന കളനാശിനിയാണ് ഷാരോണിൻെറ ഉള്ളിൽ ചെന്നതെന്ന് ഫൊറൻസിക് ഡോക്ടറുടെ മൊഴി നിർണായകമായി. വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഷാരോണ്‍ കേസിന്‍റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്. തൊണ്ണൂറു ദിവസത്തിന് മുൻപ് കുറ്റപത്രം സമർപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാൻ വൈകും

Share This Post
Exit mobile version