Press Club Vartha

ചേങ്കോട്ടുകോണത്ത് നടുറോഡിൽ വിദ്യാർത്ഥിനിയെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍

പോത്തൻകോട്: ചേങ്കാേട്ടുകോണം ജംഗ്ഷനിൽ നടുറോഡിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഇവർ മർദിച്ചത്.

മുടി ആൺകുട്ടികളെപ്പോലെ ക്രാേപ്പ് ചെയ്താണ് പെൺകുട്ടി ഇട്ടിരുന്നത്. പെൺകുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചിരുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ അടുത്തെത്തി മുടിയിൽ കുത്തിപ്പിടിച്ച് അസഭ്യം പറയുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച പെൺകുട്ടിയെയാണ് നടുറോഡിൽ നിരവധി ആൾക്കാർ നോക്കി നിൽക്കെ റോഡിലെ തറയിൽ വലിച്ചിട്ട് അതിക്രൂരമായി ചവിട്ടിയും തൊഴിച്ചും മർദ്ധിച്ചത്.

എസ്.എൻ.പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് വയറിനും നെഞ്ചിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റത്. സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ ബൈക്കിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. നാട്ടുകാർ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. മർദ്ദനമേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Share This Post
Exit mobile version