
കോട്ടയം: നടൻ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ നടക്കുന്നത് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ്. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും.
ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. തിങ്കളാഴ്ച്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിക്കുന്നത്. വടകരയിൽ നിന്നു പരിപാടികഴിഞ്ഞ് മടങ്ങിവരവേ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു.
എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.