Press Club Vartha

ഭാര്യാപിതാവിൽ നിന്ന് 108 കോടി തട്ടിയ കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി മരുമകൻ തട്ടിയെടുത്ത കേസിൽ അന്വേഷണം നേരിടുന്ന കാസർഗോഡ് സ്വദേശി ഹാഫിസ് മുഹമ്മദിനെ ബംഗളുരുവിൽ വച്ച് ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവ – ബംഗ്ളുരു ഇൻകംടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. . ആദ്യം ഗോവയിലെ ഹാഫിസിന്റെ അഡ്രസ്സിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ബംഗ് ളുരുവിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഹാഫിസ് ഉന്നത ഇൻകംടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് തയ്യാറാക്കി വാട്സ് ആപ്പ് വഴി അയച്ചു നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഉൾപ്പെടെ ഗോവ പൊലീസിന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എറണാകുളം മരടിലെയും ബാംഗ്ലൂരിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിന്റെ കാരണം പറഞ്ഞ് വ്യാജ രേഖകളും മറ്റും നൽകി വിശ്വസിപ്പിച്ച്, ദുബായിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിർ ഹസ്സന്റെ എൻ.ആർ.ഐ അക്കൗണ്ടിൽ നിന്നും 108 കോടിയോളം രൂപ മരുമകൻ തട്ടിയെടുത്ത സംഭവം മുൻപ് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ കേസിൽ നിലവിൽ ഹാഫിസിനു പുറമെ അദ്ദേഹത്തിന്റെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയ് അടക്കമുള്ളവരും പ്രതിയാണ്. അക്ഷയ് ആണ് വ്യാജ രേഖകൾ പലതും ഹാഫിസിന് നിർമ്മിച്ചു കൊടുത്തത് എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അക്ഷയ് യുടെ വീട്ടിൽ കൊച്ചിയിലെ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി ലാപ് ടോപ് ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഇതിപ്പോൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇതിനിടെയാണിപ്പോൾ ഹാഫിസ് മുഹമ്മദ് ഗോവ പൊലീസിന്റെ പിടിയിൽ ആയിരിക്കുന്നത്.

എൻഫോഴ്സ്മെന്റ് ഓഫീസറുടെ ഉൾപ്പെടെ വ്യാജ ലെറ്റർ സംബന്ധിച്ച അക്ഷയ് യുടെ കുറ്റസമ്മത ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നാരായൻ ചിമുൽക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവയിലേക്കു കൊണ്ടു പോയ പ്രതിയെ അവിടെ കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെയും ബംഗ്ളുരുവിലെയും വിവിധ കെട്ടിടങ്ങളുടെ വിൽപ്പനയുടെ പേരുപറഞ്ഞ് വ്യാജ രേഖകൾ ചമച്ച് കോടികൾ തട്ടിയെടുത്ത പരാതിയിൽ നിലവിൽ ഹാഫിസിനെതിരെ എറണാകുളം ക്രൈംബ്രാഞ്ചിലും കേസുണ്ട്. പ്രവാസി വ്യവസായി ലാഹിർ ഹസ്സൻ നൽകിയ പരാതിയിലാണ് ഇതു സംബന്ധമായ അന്വേഷണം നടക്കുന്നത്. ഹാഫിസിന് തന്റെ എൻ.ആർ.ഐ അക്കൗണ്ട് മുഖാന്തരം നൽകിയ മുഴുവൻ പണത്തിന്റെയും രേഖകളും ലാഹിർ ഹസ്സൻ കൈമാറിയിട്ടുണ്ട്. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ കേസ് അട്ടിമറിക്കുമെന്ന പരാതിയെ തുടർന്നാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്. ഇതിനു പുറമെ ഹാഫിസ് അനധികൃതമായി തട്ടിയെടുത്ത 108 ഓളം കോടി രൂപ ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് , ലാഹിർ ഹസ്സന്റെ മകൾ ഡി.ജി.പിക്ക് നൽകിയ പരാതിയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

കാസർഗോഡ് ചേർക്കള സ്വദേശി ഹാഫിസ് കുതിരോളി വിവാഹം ചെയ്തിരുന്നത് ലാഹിർ ഹസ്സന്റെ മകൾ ഹാജിറയെ ആയിരുന്നു. ഹാഫിസിന്റെ ക്രിമിനൽ സ്വഭാവവും തട്ടിപ്പു സംഭവങ്ങളും മനസ്സിലാക്കിയതോടെ ഇപ്പോൾ വിവാഹ മോചനത്തിന് നടപടി സ്വീകരിച്ച് മുന്നോട്ട് പോവുകയാണെന്നും ഹാജിറയും ലാഹിർ ഹസ്സനും പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹാഫിസ് തന്റെ പിതാവിൽ നിന്നും മാത്രമല്ല, മറ്റു പലരുടെയും അടുത്ത് നിന്നും പണം തട്ടിപ്പ് നടത്തിയതായാണ് അറിവെന്നും, അങ്ങനെയാണെങ്കിൽ 108 നും പുറമെ പിന്നെയും ഒരുപാട് കോടികൾ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് ഹാജിറ കേരള പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പണമെല്ലാം എന്തിനു വേണ്ടിയാണ് ഹാഫിസ് ഉപയോഗിച്ചതെന്നത് പ്രത്യേകമായി തന്നെ അന്വേഷിക്കണമെന്നതാണ് ഹാജിറയുടെ ആവശ്യം.അതിനായി അവർ പരാതിയിൽ പറയുന്ന കാരണവും ഗൗരവമുള്ളതായിരുന്നു. ഏതെങ്കിലും തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തികൾ നടത്തുന്നവരുടെ കൈവശത്തേക്കും ഹാഫിസിന്റെ അക്കൗണ്ടിൽ നിന്നും പണം പോയിട്ടുണ്ടോ എന്ന സംശയമാണ് ഹാജിറ പ്രകടിപ്പിച്ചിരുന്നത്.

ഇതിനായി ഹാഫിസ് മുഹമ്മദിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും , ഫോൺ നമ്പറുകളും , വാട്സ് അപ്പ്, ടെലഗ്രാം , ഇമെയിൽ തുടങ്ങിയ അക്കൗണ്ടുകളുടെ ചാറ്റ് ഹിസ്റ്ററിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Share This Post
Exit mobile version