Press Club Vartha

പാൽക്കുളങ്ങര അംബികാദേവിക്ക് സംഗീതജ്ഞ പുരസ്കാരം

തിരുവനന്തപുരം : ലോകസംഗീതദിനമായ ഇന്ന് (21/06/2023) പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര അംബികാദേവിയെ വയലാർ രാമവർമ്മ സാംസ്കാരിക വേദി ആദരിക്കുന്നു. രാവിലെ 10 മണിക്ക് തൈക്കാട് ഇലങ്കം നഗറിലുളള വസതിയിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിലും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും നേരിട്ടെത്തി സംഗീതജ്ഞ പുരസ്കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ അറിയിച്ചു.

പാൽക്കുളങ്ങരയിൽ കൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന കേശവപിളളയുടേയും കാർത്യായനി അമ്മയുടെയും മകളായി 1939 ഡിസംബറിലാണ് അംബികാദേവി ജനിച്ചത്. സംഗീതത്തോടുളള ജന്മസിദ്ധമായ വാസന കൊണ്ട് ഒൻപതു വയസ്സുമുതൽ സംഗീതം ശാസ്ത്രീയമായി പഠിച്ചു. സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് 1957ൽ ഒന്നാം റാങ്കോടെ ഗാനഭൂഷണവും സംഗീത വിദ്വാനും പാസ്സായി. 1958ൽ ആകാശവാണി പെൺകുട്ടികൾക്കായി അഖിലേന്ത്യതലത്തിൽ സംഘടിപ്പിച്ച സംഗീതമത്സരത്തിൽ വിജയിച്ച് 19 കാരിയായ അംബികാദേവി അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിൽ നിന്നും സ്വർണ്ണമെഡൽ സമ്മാനമായി നേടി.

ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മധുര കേശവഭാഗവതർ തുടങ്ങി പ്രഗൽഭരുടെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ച് തന്റേതായ സ്വരഘടനയാൽ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അംബികാദേവി. നിരവധി സംഗീത പുരസ്കാരങ്ങൾ ഇതിനകം അംബികാദേവിയെ തേടിയെത്തിയിട്ടുണ്ട്.

Share This Post
Exit mobile version