Press Club Vartha

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനം. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്‌സ് കോൺവെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്‌നേഹ ഭവനിലെ കുട്ടിയ്ക്കാണ് മർദ്ദനമേറ്റതെന്നാണ് വിവരം. സ്നേഹഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്. തിരുവല്ല മേപ്രാൽ സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. 2023 ജൂൺ 27നാണ് സ്‌നേഹ ഭവനിൽ കുട്ടിയെ എത്തിച്ചത്. ഇതിനു മുൻപും കുട്ടിയെ മർദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. നേരത്തെ ക്രിസ്‌തുമസ്‌ അവധിയ്ക്കായി വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ടു വന്നപ്പോൾ ഇത്തരത്തിൽ ശരീരത്തിൽ പാട് കണ്ടിരുന്നു. സ്നേഹഭവനിലെ സിസ്റ്ററിനോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ അച്ചടക്ക നടപടിയുടെ ഭാഗമായി തല്ലിയതാണെന്നും ക്ഷമിക്കണമെന്നും ഇവർ മാതാപിതാക്കളോട് പറഞ്ഞു.

തുടർന്ന് കുട്ടിയെ വീണ്ടും സ്നേഹഭവനിൽ കൊണ്ടാക്കുകയും ഈസ്റ്ററിന്റെ അവധിയ്ക്കായി വീണ്ടും വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ശ്രദ്ദയിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടർന്ന് ഡോക്ടറുടെ സഹായത്തോടെയാണ് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി.

Share This Post
Exit mobile version