Press Club Vartha

ഭിന്നശേഷിക്കാരുടെ ഉന്നമനം കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങൾ കേരളം ഇന്ത്യയിൽ തന്നെ ഒരു മാതൃകാ സംസ്ഥാനമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. കേരള സർക്കാർ ‘ബാരിയർ ഫ്രീ കേരള’ പദ്ധതിക്കു കീഴിൽ ഭിന്നശേഷി സമൂഹത്തിനായി കൈകൊണ്ട പ്രവർത്തനങ്ങളായ ഭിന്നശേഷി സൗഹൃദ നിർമ്മാണങ്ങൾ,  ജില്ലാതല കമ്മിറ്റികൾ, സംവരണ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്നിവ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ഉൾചേർക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗോപിനാഥ് മുതുകാടും ഡിഫറൻറ് ആർട്ട്‌ സെന്ററും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന ബോധവത്കരണ ഭാരത യാത്ര ഭിന്നശേഷി മേഖലയിൽ കേരളത്തിന്റെ മാതൃകാ പരമായ ആശയങ്ങൾ ഇന്ത്യയിലുടനീളമുള്ള മറ്റു സംസ്ഥാനങ്ങളിലും, അവിടെയൊക്കെയുള്ള ആശയങ്ങൾ കേരള സമൂഹത്തിലേക്കും കൂട്ടിച്ചർക്കാൻ ഇൻക്ലൂസിവ് ഇന്ത്യ യാത്ര വഴി സാധ്യമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ചടങ്ങിൽ മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ ബ്രാൻഡ് അംബാസഡറും പരാലിംപ്യനുമായ പദ്മശ്രീ ബോണിഫെയ്‌സ് പ്രഭു, ഡിഫറന്റ് ആർട് സെന്റർ ഡയറക്ടർ ജയഡാളി എം. വി, എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് നർത്തകി മേതിൽ ദേവികയുടെ സൈൻ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവും ഉണ്ടായിരുന്നു.

ഒക്‌ടോബര്‍ 6ന് കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന ഭാരത യാത്ര ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് ഡൽഹിയിൽ അവസാനിക്കും. ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന ഭാരത യാത്രയിൽ ഒന്നരമണിക്കൂർ നീളുന്ന ബോധവത്കരണ പരിപാടി ഇന്ത്യയിലുടനീളം നാല്‍പ്പതോളം വേദികളിൽ അവതരിപ്പിക്കും.

Share This Post
Exit mobile version