
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനത്തിനു വേദിയൊരുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 500 പേരെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ഏരിയാ സമ്മേളനത്തിനായാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. റോഡിൻറെ ഒരു വശം അടച്ചായിരുന്നു സ്റ്റേജ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കെയാണ് സംഭവം. വഞ്ചിയൂർ കോടതിക്ക് മുന്നിലുള്ള റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.