
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ഇൻഫോസിസിന് സമീപത്തെ വീട്ടിന് മുന്നിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വലിയ വേളി സ്വദേശി സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
വീട്ടുടമയുടെ ഇളയ മകളുടെ ഭർത്താവാണ് പിടിയിലായ സജിത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് കുളത്തൂർ ഗീതുഭവനിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും ഒരു സൈക്കിളും കത്തിനശിച്ചത്. ഉടമയുടെ മറ്റൊരു മരുമകൻ രാകേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാഹനം. രാകേഷിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണമെന്നാണ് പൊലിസ് പറയുന്നത്. വീട്ടുകാരിൽനിന്നും ലഭിച്ച വിവരവും സ്ഥലത്തെ സി.സി.ടി.വികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവ ദിവസം രാത്രി വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. കഴക്കൂട്ടം ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.