
തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകൾ കുത്തി. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായത്.
ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു തന്നെയാണ് രാവിലെ തേനീച്ചകള്‍ പുറത്തെത്തി ആളുകളെ കുത്തിയത്. നിരവധി പേർക്ക് തേനീച്ച കുത്തേറ്റു. ചിലർ ഓടി രക്ഷപ്പെടുകയും വാഹനങ്ങൾക്കകത്തേക്ക് കയറുകയും ചെയ്തു. ഇതോടെ കളക്ടറേറ്റ് കെട്ടിടത്തിലെ കൂറ്റൻ തേനീച്ച കൂടുകൾ മാറ്റാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടി.
നിരവധി തേനീച്ച കൂടുകളാണ് കലക്‌ടറേറ്റിനു ചുറ്റുമുള്ളത്. പെസ്റ്റ് കണ്‍ട്രോളറുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരെ വിളിച്ചായിരിക്കും കൂടുകള്‍ നീക്കുക. ഇന്ന് വൈകുന്നേരം ജീവനക്കാർ പോയതിനു ശേഷം നടപടികൾ തുടങ്ങുമെന്നാണ് വിവരം.


