
തിരുവനന്തപുരം: എന്റെ കേരളം പ്രദർശന മേളയിലെ നാലാം ദിനത്തിൽ ഫോക്ക് സംഗീതത്തിൽ പാശ്ചാത്യ സംഗീതം ഇടകലർത്തി അതുൽ നറുകരയുടെ സംഗീത നിശ. ഫോക്ഗ്രാഫർ ലൈവ് എന്ന സംഗീത പരിപാടിക്ക് വൻ സ്വീകരണമാണ് കാണികളിൽ നിന്ന് ലഭിച്ചത്.
അതുലിന്റെ പാട്ടിനൊപ്പം സുഭാഷും കാർത്തികയും ഗാനങ്ങളുമായി എത്തി. കീബോർഡിസ്റ്റ് മുഹമ്മദ് ഷംഷീദ്, വയലിനിസറ്റ് സുദേവ്, തുടി അവതരിപ്പിച്ച ശ്രീഹരി എന്നിവർ കാണികളെ കൈയിലെടുത്തു.
നാടൻ പാട്ട് പാശ്ചാത്യ രീതിയിൽ അവതരിപ്പിച്ചപ്പോൾ കാണിക്കൾക്ക് ആവേശം കൂടി. നാടൻ പാട്ടുകളായ അപ്പോഴും പറഞ്ഞില്ലേ , ഒള്ളുല്ലെരി എന്നിവയ്ക്കൊപ്പം പുതിയ സിനിമാ പാട്ടുകൾ കൂടിയായപ്പോൾ അതിന് താളം പിടിച്ചും പാട്ടു പാടി നിശാഗന്ധിയിലെ ജനസാഗരം.
മുദ്ര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ നൃത്തശില്പത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. എട്ട് വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള മുപ്പത് പേരടങ്ങുന്ന സംഘമാണ് ക്ലാസ്സിക്കൽ സെമി ക്ലാസ്സിക്കൽ നൃത്തം അവതരിപ്പിച്ചത്.
അതേ സമയം ഫുഡ് കോർട്ടിന് സമീപമുള്ള സൂര്യകാന്തിയിലെ വേദിയിൽ നൃപുര കലാകേന്ദ്രം പൂജപ്പുരയും തുടർന്ന് ശ്രീവിദ്യ കാലനികേതൻ മുറിഞ്ഞപാലവും അവതരിപ്പിച്ച നൃത്ത സന്ധ്യയും അരങ്ങേറി.


