
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി മുകേഷ് എം നായര്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിൽ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിപാടിയുടെ സംഘാടകർ. മുകേഷ് എം നായരെ പരിപാടിയിലേക്ക് ക്ഷണിച്ചത് തങ്ങള്‍ ആണെന്ന് ജെ സി ഐ അറിയിച്ചു.
പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗർ മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകർ നൽകിയ കത്തിൽ പറയുന്നു.
അതേസമയം പോക്‌സോ കേസ് പ്രതി മുകേഷ് എം നായര്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഡി ഡി അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിൽ നടക്കുന്ന പരിപാടിയെ കുറിച്ച് അധികൃതർ അറിഞ്ഞിരിക്കണമെന്നും അതിനാൽ സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.