Press Club Vartha

നവജാത ശിശുക്കളുടെ കൊലപാതകം; പ്രതികളായ ഭവിനെയും അനീഷയെയും കോടതിയിൽ ഹാജരാക്കും

തൃശൂർ: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളായ ഭവിനെയും അനീഷയെയും കോടതിയിൽ ഹാജരാക്കും. ഇരുവരെയും ഞായറാഴ്ച ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തിയിരുന്നു.
അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്നാണ് പൊലീസ് പറയുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്നാണ് പ്രതി  മൊഴി നൽകിയത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു.
അതേസമയം സംഭവത്തിൽ ഇന്ന് കുഞ്ഞുങ്ങളെ കുഴിച്ചിട്ട കുഴികൾ തുറന്നുള്ള പരിശോധന നടത്തും. ഫോറൻസിക് സംഘത്തിന്‍റെ നേതൃത്വത്തിലാണ്  പരിശോധന നടത്തുക. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട വീടിന്‍റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്‍റെ പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
2021 ന് നവംബർ 6 ന് ആദ്യ കുഞ്ഞിനെയും 2024 ഓഗസ്റ്റ് 29 ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നുവെന്നാണ് എഫ്ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.
Share This Post
Exit mobile version