
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം. അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. മൂന്നംഗ സംഘമാണ് യുവാവിനെ അതിക്രൂരമായി മർദിച്ചത്. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.
റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരനാണ് രക്തത്തിൽ കുളിച്ച നിലയിൽ റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. സിനിമ മേഖലയിൽ പിആര്‍ഒ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് റഹീം.
സംഭവത്തിൽ ക്വട്ടേഷൻ നൽകിയ പെൺകുട്ടിയെ അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പൊലീസാണ് ഇവരെ പിടികൂടിയത്. റഹീം പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്നും ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ക്വട്ടേഷൻ നല്കിയതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്.
