
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം സമയം വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒയാണെന്ന് കണ്ടെത്തി. പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സിഐ പി അനിൽകുമാറാണ് വാഹനം ഓടിച്ചത്.
എസ്എച്ച്ഒയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചത് താൻ തന്നെയാണെന്ന് എസ്എച്ച്ഒ പി അനിൽ കുമാർ മൊഴി നൽകി. റൂറൽ എസ്പിയ്ക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. ഇതിനിടയിലാണ് അപകടം നടന്നത്.
വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
