
കഴക്കൂട്ടം :ചേങ്കോട്ടുകോണം തുരുത്തും വിളാകം ശ്രീനാഗരാജ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യ മഹോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ ആയില്യം പൊങ്കാല നടന്നു. രാവിലെ 10ന് ക്ഷേത്ര മേൽശാന്തി ശ്രീവരാഹഹം ബാലകൃഷ്ണൻ പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നു.
നൂറുകണക്കിന് ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തിച്ചേർന്നു എങ്കിലും കോരിച്ചൊരിയുന്ന മഴ കാരണം നിരവധി വാർപ്പുകൾ നിരത്തി പൊങ്കാലയും പായസവും പാൽപ്പായസവും ഒരുമിച്ച് നടത്തുകയായിരുന്നു.
ഭക്തർ കൊണ്ടുവന്ന പൊങ്കാല സാധനങ്ങൾ അവരവർ തന്നെ വാർപ്പുകളിൽ അർപ്പിച്ചു. 12.30ന് പൊങ്കാല നിവേദിച്ച ശേഷം എല്ലാവർക്കും ഇതിൽനിന്നും പ്രസാദ വിതരണം നടത്തുകയാണുണ്ടായത്.
ഉത്സവത്തോടനുബന്ധിച്ച് അന്നദാന സദ്യയും വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സ ധനസഹായവും വിതരണവും ചെയ്തു. നൃത്തവും, കൈകൊട്ടിക്കളിയും ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ നാഗരൂട്ടും പുഷ്പാഭിഷേകവും ഭഗവതി പൂജയും നടന്നു.
