Press Club Vartha

കാര്യവട്ടത്ത് ട്വന്റി 20 മത്സരത്തില്‍ കുപ്പിവെള്ളത്തിന് 200 രൂപ; ബിസിസിഐയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ന്യൂസീലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനിടെ കുടിവെള്ളത്തിന് പത്തിരട്ടിയോളം വില ഈടാക്കിയെന്ന പരാതിയില്‍ കരാര്‍ കമ്പനിക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ബിസിസിഐക്ക് പരാതി നല്‍കി. 20 രൂപയുടെ കുപ്പി വെള്ളത്തിന് 200 രൂപ വരെ ഈടാക്കിയെന്നാണ് പരാതി. നിശ്ചയിച്ച തുകയുടെ പല മടങ്ങാണ് ഈടാക്കിയതെന്നും ഹരിതചട്ടത്തിന് വിരുദ്ധമായി കുപ്പിവെള്ളം വിറ്റെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബിസിസിഐ ഇതില്‍ കമ്പനിയോട് വിശദീകരണം തേടും.

ബിസിസിഐയുമായി ബിവ്‌റേജസ് പാര്‍ട്ണറായി കരാറിലുള്ള കമ്പനിക്കാണ് രാജ്യത്തെ രാജ്യാന്തര മത്സര വേദികളിലെല്ലാം കുടിവെള്ള വില്‍പനയ്ക്ക് അവകാശം. കാര്യവട്ടത്ത് കോളയടക്കം പേപ്പര്‍ കപ്പുകളില്‍ വിതരണം ചെയ്യാനായിരുന്നു അനുമതി. 200 മില്ലി ലീറ്റര്‍ വെള്ളത്തിന് 10 രൂപയും 250 മില്ലി ലീറ്റര്‍ എനര്‍ജി ഡ്രിങ്കിനും കോളയ്ക്കും 50 രൂപയുമായിരുന്നു നിശ്ചയിച്ച വിലയെന്ന് കെസിഎ പറയുന്നു. ഭക്ഷണത്തിന് കുടുംബശ്രീയും മില്‍മയും ഉള്‍പ്പെടെ 10 ഏജന്‍സികള്‍ക്ക് കെസിഎ സ്വന്തം നിലയ്ക്ക് കരാര്‍ നല്‍കുകയായിരുന്നു.

Share This Post
Exit mobile version