Press Club Vartha

തര്‍ക്കം തീര്‍ന്നു; മേയറും മന്ത്രിയും കൈ കൊടുത്തു; തിരുവനന്തപുരത്തെ ഇടറോഡുകളില്‍ വീണ്ടും ഇലക്ട്രിക് ബസുകള്‍

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുണ്ടായിരുന്ന തര്‍ക്കം തീര്‍ന്നു. തിരുവനന്തപുരം ജില്ലയുടെ ഇടറോഡുകളിലൂടെ വീണ്ടും കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. മേയറുടെ വാര്‍ഡിലാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചത്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം രാവിലെ മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ നടന്നു. മേയര്‍ വി.വി.രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ബസില്‍ സഞ്ചരിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കേക്കോട്ടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സര്‍വീസ് നടത്തിയത്.

കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തു നിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ആദ്യഘട്ടത്തില്‍ 29 കൗണ്‍സിലര്‍മാരാണ് സര്‍വീസ് ആവശ്യപ്പെട്ടു കത്തു നല്‍കിയതെന്നും മേയര്‍ പറഞ്ഞു. ഇതില്‍ ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് നടത്തുക.

Share This Post
Exit mobile version