Press Club Vartha

തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണവും ബലാല്‍സംഗവും; പൊലീസിന് വീഴ്ചയില്ലെന്ന് എസ്.പി

പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാല്‍സംഗത്തിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്. സംഭവത്തില്‍ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞപ്പോള്‍ തന്നെ പൊലീസ് കാര്യക്ഷമമായി സമയബന്ധിതമായി ഇടപെട്ടിരുന്നെന്നും എസ്പി വ്യക്തമാക്കി. സ്പാകളില്‍ നിന്ന് പൊലീസുകാര്‍ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നേരത്തേ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ല. രണ്ടാം തീയതി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം തനിക്കും എസ്എച്ചഒക്കും കൈമാറുകയായിരുന്നു. ഉടനടി തന്നെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി പ്രധാനപ്രതിയായ സുബിന്‍ അലക്സാണ്ടറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടാംപ്രതിയായ ബെര്‍ലിന്‍ ദാസിനെയും പിടികൂടി. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമായി തുടരുന്നുണ്ട്. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. സംഭവം ക്വട്ടേഷന്‍ ആണോ എന്ന് വ്യക്തമല്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

ഗുണ്ടാപ്പിരിവ് ചോദിച്ച് കൊടുക്കാത്തതിനാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് നിഗമനം. അതിജീവിതയ്ക്ക്് നിയമസഹായവും കൗണ്‍സിലിങ്ങും അടക്കം പൊലീസ് നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പ്രധാന പ്രതിയായ സുബിന്‍ അലക്സാണ്ടര്‍ ഇനി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി.

Share This Post
Exit mobile version