Press Club Vartha

CMDRF ലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കുന്നതില്‍ എന്താണ് തെറ്റ്? ഹൈക്കോടതി: ഡി.എ സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്ന് സര്‍ക്കാര്‍

|FILE IMAGE|

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് വാട്‌സ്ആപ്പ് വഴി നന്ദി സന്ദേശം അയയ്ക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഡി.എ സന്ദേശം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നതിന് അനുമതി തേടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ഈ നീക്കം. എന്നാല്‍ പണം സ്വീകരിച്ചതിനുള്ള രസീത് ഇതിനകം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മറുപടി സത്യവാങ്മൂലം അടുത്തദിവസം നല്‍കാമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

അതേസമയം, സ്പാര്‍ക്കിലെ വിവരങ്ങള്‍ ഉപയോഗിച്ചല്ല നന്ദി സന്ദേശം അയക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഉപഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ച ഡി.എ സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിഎ ശമ്പളത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി രാഷ്ട്രീയ നേതൃത്വം മാത്രമാണെന്ന് പറഞ്ഞ് വേര്‍തിരിക്കാനാവില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് കാലത്താണ് സന്ദേശം അയച്ചതെന്നത് യാഥാര്‍ത്ഥ്യമല്ലെന്നും ഹര്‍ജിക്കാരന്റെ ഭരണഘടനാ അവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രിസഭയ്ക്കാണ് യഥാര്‍ത്ഥ എക്‌സിക്യൂട്ടീവ് അധികാരമെന്നും സര്‍ക്കാര്‍ പറഞ്ഞു. സേവന വിവരങ്ങള്‍ അറിയിക്കാന്‍ ജീവനക്കാരുടെ പ്രത്യേക സമ്മതം ആവശ്യമില്ലെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്.

എന്നാല്‍ ഡി.എ സന്ദേശം പരസ്യമല്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ശമ്പള സന്ദേശം അയക്കാനാണ് ജീവനക്കാര്‍ മൊബൈല്‍ നമ്പര്‍ നല്‍കിയത്. അതിന്മേല്‍ എങ്ങനെ ഡിഎ സന്ദേശം അയക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് ജീവനക്കാര്‍ക്ക് സേവന സന്ദേശങ്ങള്‍ അയയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ മറുപടി. പിന്നാലെ എപ്പോഴാണ് ഐടി മിഷന്‍ സ്പാര്‍ക് വിവരങ്ങള്‍ ശേഖരിച്ചതെന്നും കോടതി ചോദിച്ചു. 2003 മുതല്‍ സ്പാര്‍ക് വിവരങ്ങള്‍ ഐടി മിഷന്റെ കൈവശമുണ്ടെന്നും ഇ ഗവേര്‍ണന്‍സിന്റെ നോഡല്‍ ഏജന്‍സിയാണ് ഐടി മിഷന്‍ എന്നും സര്‍ക്കാര്‍ മറുപടി നല്‍കി. പക്ഷേ, ജീവനക്കാരുടെ വിവരങ്ങള്‍ ഐടി മിഷന് സന്ദേശം അയക്കാനായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഐടി മിഷനിലെ ഒരു ജീവനക്കാരനും സ്പാര്‍ക് വിവരങ്ങള്‍ ശേഖരിക്കാനുള്ള അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Share This Post
Exit mobile version