
തിരുവനന്തപുരം: കിളിമാനൂരിൽ 15 വയസുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. കാരേറ്റ് സ്വദേശി ബിജു (52) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പലപ്പോഴായി ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിജു.
ഈ പരിചയം മുതലെടുത്താണ് ബിജു കുട്ടിയെ പീഡിപ്പിച്ചത്. മാതാവിന്‍റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറമെ വർക്കല ബീച്ചിൽ കൊണ്ടുപോയും പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്.
പീഡനം സഹിക്കവയ്യാതെ പെൺകുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ അമ്മയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
