Press Club Vartha

തിരുവനന്തപുരം നെട്ടയത്തെ സംഘ‍ർഷം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് ഉദ‍്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതിൽ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

കല്ലേറിൽ പൊലീസിന് പരിക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്. സിപിഎം പ്രവർത്തകനായ സുനിലിനെയാണ് ബിജെപി പ്രവർത്തർ മർദ്ദിച്ചത്. ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കേസിൽ 15 ഓളം ബിജെപി പ്രവർത്തകരും 40 സിപിഎം പ്രവർത്തകരും പ്രതികളാണ്. രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഉച്ച മുതല്‍ പ്രദേശത്ത് സംഘര്‍ഷഭരിതമായ സാഹചര്യമായിരുന്നു. രാത്രിയോടെ പ്രശ്‌നം മൂര്‍ച്ഛിക്കുകയായിരുന്നു. ഈ സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മർദനമേൽക്കുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തത്.

Share This Post
Exit mobile version