
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ്. ജിനു (19) എന്ന യുവാവാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ യുവതിയും സുഹൃത്തും പിടിയില്‍. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്.
സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി നിരന്തരം ബന്ധം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തുകയായിരുന്നു. ജിനുവിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി സ്‌കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയിട്ടാണ് മർദിച്ചത്.
ജിനുവിനെ സൂര്യയുടെ സുഹൃത്തുക്കൾ ചേർന്ന് ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തു. അതിനുശേഷം യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. മറ്റൊരു നമ്പറിലേക്ക് 2,500 രൂപ കൂടി അയപ്പിക്കുകയും ചെയ്തു.
