
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. ടീം യുഡിഎഫിന് ഉജ്വലമായ വിജയമെന്നും രാഹുൽ, പ്രിയങ്ക ഗാന്ധി, ഖാർഗെ എന്നിവർക്ക് പ്രത്യേകം നന്ദിയെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയതെന്നും രാജ്യത്തിനു മുന്നിൽ ജയിച്ചത് മതേതര കേരളമാണെന്നും സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. ഒരു കുടുംബം കണക്കെ യുഡിഎഫ് ഒരുമിച്ചുനിന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു.
എല്ലാ വർഗീയവാദത്തിനും എതിരായ അംഗീകാരമാണ് ഈ വിജയമെന്നും സതീശൻ പ്രതികരിച്ചു. ചെറുപ്പക്കാരുടെ പ്രതീക്ഷയാണ് യുഡിഎഫ്. പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി. അത് പാലിച്ചു.
കേരളത്തിൽ ജനം ആഗ്രഹിക്കുന്ന ഭരണമുണ്ടാകുമെന്നും കേരളത്തെ ഉന്നതിയിൽ എത്തിക്കുന്ന പദ്ധതികൾ വരുമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് യുഡിഎഫ് ചർച്ചകൾ ഉടൻ തുടങ്ങുമെന്നും ഹൈകമാൻഡ് നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും സതീശൻ പറഞ്ഞു. ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്. അത് നിറക്കണം. ഗ്യാരണ്ടികൾ നടപ്പാക്കും. എൻ്റെ പിആർ ചെയ്തത് എകെജി സെൻ്ററാണ്. എന്നെ ടാർഗറ്റ് ചെയ്തു. എല്ലാ വകുപ്പിലും അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
