Press Club Vartha

ജോലിക്കെത്തിയ 23-കാരിയെ ബലാല്‍സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും പിടിയില്‍

|ജിബ്‌സണ്‍, അശ്വതി|

തിരുവനന്തപുരം: ജോലി തേടി എത്തിയ 23കാരിയെ സ്പായിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ കൂട്ടുനിന്ന ഇടനിലക്കാരിയായ യുവതിയും അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി എന്ന 22കാരിയാണ് പിടിയിലായത്. സംഭവത്തില്‍ സിപിഎം മേനംകുളം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി ആറ്റരികത്ത് വീട്ടില്‍ ജിബ്സണെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കഴക്കൂട്ടത്ത് ജോലി തേടി എത്തിയ പാലക്കാട് സ്വദേശിനിയായ 23കാരിയാണ് പീഡനത്തിനിരയായത്.

കേസില്‍ പ്രധാന പ്രതിയായ ഇടനിലക്കാരിയുമായ അശ്വതിയെ സ്വന്തം നാടായ ആലപ്പുഴ മാന്നാറില്‍ നിന്നാണ് കഴക്കൂട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവതി പീഡനത്തിനിരയായ സ്പാ നടത്തിപ്പുകാരി ഒളിവിലാണ്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പാലക്കാട് സ്വദേശിനിയായ 23-കാരി കഴക്കൂട്ടത്ത് ജോലിക്കായി എത്തിയത്. കഴക്കൂട്ടത്തെ ഒരു സ്ഥാപനത്തില്‍ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആയി ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയ അശ്വതി ബലാല്‍സംഗം ചെയ്യാന്‍ ജിബ്‌സണ് കൂട്ടുനില്‍ക്കുകയായിരുന്നു.

കഴക്കൂട്ടത്തെത്തിയ യുവതിയെ അനുനയത്തില്‍ സ്പായിലേയ്ക്ക് കയറ്റിയശേഷം ഇടപാടുകാരനായ ജിബ്സണെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് സ്പായില്‍ എത്തിയ പ്രതി ജിബ്‌സണ്‍ അവിടെവെച്ച് യുവതിയെ ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ഭര്‍ത്താവിനോട് വിവരം പറയുകയും കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കുകയുമാണുണ്ടായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. സ്പാ നടത്തിപ്പുകാരിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

Share This Post
Exit mobile version