Press Club Vartha

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു; ദീര്‍ഘകാലം നിയമസഭാ ലേഖകന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അതിനു മുന്‍പ് കൗമുദി വീക്കിലിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച.

സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, പട്ടം താണുപിള്ള അവാര്‍ഡ്, കെ.സി. സെബാസ്റ്റിയന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കെ.വിജയരാഘവന്‍ അവാര്‍ഡ്, കെ.ബാലകൃഷ്ണന്‍ അവാര്‍ഡ്, പി.സി. സുകുമാരന്‍നായര്‍ അവാര്‍ഡ്, മികച്ച നിയമസഭ റിപ്പോര്‍ട്ടിംഗിനുള്ള ജി.കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

‘കേരള നിയമസഭാ ചരിത്രവും ധര്‍മവും’ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1931ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ.കൃഷ്ണപിള്ളയുടെയും കെ.തങ്കമ്മയുടെയും മകനായി ജനിച്ചു. ഭാര്യ സംഗീതാധ്യാപികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ സുഭദ്രാമ്മമ. മക്കള്‍ രാജേശ്വരി (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്), സുജ(എല്‍ഐസി ഹൗസിങ് ഫിനാന്‍സ്). മരുമക്കള്‍ രാജശേഖരന്‍ (മുന്‍ അനൗണ്‍സര്‍ ആകാശവാണി), സുനില്‍ കുമാര്‍ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്).

ഭൗതികദേഹം വ്യാഴാഴ്ച രാവിലെ 11.15 മുതല്‍ 11.45 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3.30 ന് തൃക്കണ്ണാപുരത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം.

Share This Post
Exit mobile version