
തിരുവനന്തപുരം: മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും,യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും കൃത്യമായി പഠിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയമിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഈ സമിതിയുടെ പഠനങ്ങൾക്ക് ശേഷമാകും കിഫ്ബിയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കുകയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡിസതീശൻ അറിയിച്ചു.
സംസ്ഥാനത്തെ തുറമുഖ വികസനത്തിനും ഉൾനാടൻ ജലഗതാഗതത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സംസ്ഥാനത്തെ നദികളെയും തടാകങ്ങളെയും സംയോജിപ്പിച്ചുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കും. ഇതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കേരളത്തിന്റെ കയറ്റുമതി മെച്ചപ്പെടുത്താനും, മത്സ്യബന്ധന-വിനോദസഞ്ചാര മേഖലകളെ കൂടുതൽ വികസിപ്പിക്കാനും സാധിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മികച്ച സാമ്പത്തിക മാനേജ്‌മെന്റ് നടപ്പിലാക്കുകയും, ടാക്സ് അഡ്മിനിസ്ട്രേഷൻ പുനഃസംഘടിപ്പിച്ച് സാമ്പത്തിക ചോർച്ച തടയുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
