
കൊച്ചി:കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. ജനങ്ങൾക്ക് ഇവർക്ക് കണ്ണീരിൽ കുതിർന്ന അത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവർ ചേർന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. പൊതുദര്‍ശനത്തിനുശേഷം ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി.
വ്യോമസേന വിമാനം കുവൈറ്റിൽ മരിച്ച 46 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
അതെ സമയം ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് കുവൈറ്റ് ഭരണകൂടം സ്ഥിരീകരിച്ചു. ദുരന്തസ്ഥത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് അപകട കാരണം വ്യക്തമായത്.


