
കഴക്കൂട്ടം: മംഗലപുരത്ത് ഗുണ്ടാംസംഘം പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ടു പോയി. മുരുക്കുംപുഴ സ്വദേശി ആഷിഖിനെ (15) ആണ് നാലംഗ സംഘം വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയതായി പറയപ്പെടുന്നത്. രാത്രി ഏഴേമുക്കാലോടുകൂടിയാണ് സംഭവം നടന്നത്.
ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്ന് നാട്ടുകാർ പറഞ്ഞു. മംഗലപുരം പൊലീസ് ആഷിക്കിനെ ഫോണിൽ വിളിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ സംഘം പൊലീസിനെ തെറി വിളിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് ഗുണ്ടാസംഘത്തിന് പിന്നാലെ പാഞ്ഞു. രാത്രി വൈകി കീഴാറ്രിങ്ങൽ ഭാഗത്തെ റബർ തോട്ടത്തിൽ നിന്ന് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ഗുണ്ടാംസംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റു രണ്ടുപേർ വാഹനത്തിൽ രക്ഷപ്പെട്ടു.ആഷിക്കിന്റെ മാതാപിതാക്കൾ വിദേശത്താണ്. അമ്മൂമ്മയ്ക്കൊപ്പാണ് താമസം.
ഇതിനു മുമ്പ് ശനിയാഴ്ച രാവിലെ 11 മണിക്ക് ആഷിഖിനെ ബൈക്കിൽ എത്തിയ രണ്ടംഗസംഘം ബലമായി പിടിച്ചു കൊണ്ടു പോയി വീടിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും അന്നേദിവസം വൈകിട്ടോടെ ഈ സംഘം ആഷിഖിനെ തിരിച്ചയച്ചു. അന്നു വീട്ടുകാർ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നതായും പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. ആ സംഘം ആണോ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.