
കൊച്ചി: രണ്ട് ദിവസമായി എളംകുളം ചിലവനൂരിലെ റാലി ലാബ്‌സിൽ നടന്നു വന്ന ‘ക്വീൻ ഓഫ് അറേബ്യൻ സീ’ പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം. പിക്ക്ലേഴ്സ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കായിക മാമാങ്കം കൊച്ചിയുടെ കായിക ഭൂപടത്തിൽ പിക്കിൾ ബോൾ എന്ന വിനോദത്തിന് വലിയ സ്വീകാര്യത ഉറപ്പാക്കിക്കൊണ്ടാണ് തിരശ്ശീല വീണത്. ദേശീയ നിലവാരമുള്ള താരങ്ങൾ മാറ്റുരച്ച വാശിയേറിയ ഫൈനൽ മത്സരങ്ങൾ കാണികൾക്ക് പുതിയൊരു അനുഭവമായി മാറി.അത്യാധുനികമായ സിന്തറ്റിക് കോർട്ടുകളിൽ നടന്ന പോരാട്ടങ്ങൾ കൊച്ചിയിലെ സ്പോർട്സ് കൾച്ചറിന് പുതിയൊരു ദിശാബോധമാണ് നൽകിയത്. വിവിധ വിഭാഗങ്ങളിൽ നടന്ന വാശിയേറിയ പോരാട്ടങ്ങളിൽ മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ചവച്ചത്.
ഓപ്പൺ സിംഗിൾസ് വിഭാഗത്തിൽ ബംഗളൂരുവിൽ നിന്നുള്ള കുനാൽ മാത്യൂസ് ജേതാവായപ്പോൾ മധുര സ്വദേശി ഹരി രാജൻ റണ്ണറപ്പായി. ഓപ്പൺ ഡബിൾസിൽ ബംഗളൂരുവിന്റെ കുനാൽ മാത്യൂസ്, കൃഷ്ണ കുമാർ സഖ്യം കിരീടം ചൂടി.
വുമൺസ് സിംഗിൾസിൽ ബംഗളൂരുവിൽ നിന്നുള്ള ഭവ്യ വിജയിയായി, കൊച്ചി സ്വദേശി ശ്രീജന താപ്പ രണ്ടാം സ്ഥാനം നേടി. വുമൺസ് ഡബിൾസിൽ ഭവ്യയും റെബേക്കയും (ബംഗളൂരു) ഒന്നാം സ്ഥാനവും, തൃശൂരിൽ നിന്നുള്ള അനുവും ശ്രീജയും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മിക്സഡ് ഡബിൾസിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഹരി – മഹേശ്വരി ടീം ജേതാക്കളായി. തിരുനെൽവേലി സ്വദേശികളായ കാർത്തിക് ഇളങ്കോ, തൃശൂർ നിന്നുള്ള പ്രസിത എന്നിവർ റണ്ണറപ്പായി. ബിഗിനർ ഡബിൾസ് വിഭാഗത്തിൽ ചേർത്തലയിൽ നിന്നുള്ള ശിവൻ സന്തോഷും സച്ചിൻ സുരേഷും വിജയികളായപ്പോൾ, ഗ്ലേഡിലെ ജെസിലും ഗോകുലും റണ്ണറപ്പായി.
ഇന്റർമീഡിയറ്റ് ഡബിൾസിൽ മധുരയിൽ നിന്നുള്ള ഹരി രാജൻ – വിവേകാനന്ദൻ ടീം വിജയികളായി. കൊച്ചിയിൽ നിന്നുള്ള ഹാരി ടോജോ, ബിലു ബാബു എന്നിവർ രണ്ടാം സ്ഥാനം നേടി. 35 പ്ലസ് സിംഗിൾസിൽ തൃശ്ശൂരിൽ നിന്നുള്ള സനീഷ് കാര്യത്ത് വിജയിയായി, വിനീത് ആർ. നായർ റണ്ണറപ്പായി. 35 പ്ലസ് ഡബിൾസിൽ കോഴികോട് സ്വദേശികളായ ഫിറോസ് തെക്കത്തും അർജുൻ കൃഷ്ണനും കിരീടം നേടി.
ഓപ്പൺ ഡബിൾസ് റണ്ണറപ്പുകളായി ചേർത്തലയിൽ നിന്നുള്ള അക്ഷയ് സുരേഷും തിരുവനന്തപുരത്തു നിന്നുള്ള വിനീത് ആർ. നായരും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 35 പ്ലസ് ഡബിൾസ് വിഭാഗത്തിൽ തൃശൂരിൽ നിന്നുള്ള സന്ദേഷ് കാര്യദും ജിതിൻ രഞ്ജിത്തും റണ്ണറപ്പുകളായി.50 പ്ലസ് ഡബിൾസിൽ ഭൂഷൺ അകുട്ട് (മുംബൈ), ഡാനിയൽ ഡേവിസ് (തൃശൂർ) ടീം വിജയികളായി. ചെന്നൈയിൽ നിന്നുള്ള ടോണി ചാക്കോ, ഈശ്വരൻ അണ്ണാമലൈ എന്നിവരാണ് റണ്ണറപ്പായത്. 60 പ്ലസ് സിംഗിൾസ് വിഭാഗത്തിൽ മുംബൈയിൽ നിന്നുള്ള ഭൂഷൺ അകുട്ട് വിജയിച്ചപ്പോൾ മുംബൈയുടെ തന്നെ ടോണി ചാക്കോ രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തതോടെ രണ്ടു ദിവസം നീണ്ടുനിന്ന കായിക ആഘോഷത്തിന് സമാപനമായി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമെന്ന് സംഘാടകരായ പിക്ക്ലേഴ്സ് ഹബ്ബ് അറിയിച്ചു.
പ്രായഭേദമന്യേയുള്ള പങ്കാളിത്തമായിരുന്നു ടൂർണമെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 50 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിയ മത്സരങ്ങളിലും കുടുംബങ്ങൾക്കായുള്ള പ്രത്യേക സെഷനുകളിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി. ശാരീരികക്ഷമതയ്ക്കും ഹൃദയാരോഗ്യത്തിനും പിക്കിൾ ബോൾ എത്രത്തോളം ഗുണകരമാണെന്ന് തെളിയിക്കുന്നതായിരുന്നു മുതിർന്നവരുടെ സജീവമായ ഇടപെടലുകൾ.
കൂടാതെ, ടൂർണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിശീലന സെഷനുകളിലൂടെ നിരവധി കുട്ടികളും യുവാക്കളും ഈ കായിക ഇനത്തിലേക്ക് പുതുതായി കടന്നുവന്നു. ഇത് കൊച്ചിയിൽ പിക്കിൾ ബോളിന്റെ വളർച്ചയ്ക്ക് വലിയ കരുത്തുപകരും.
ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയുടെ ആവേശം ഉൾക്കൊള്ളുന്ന പിക്കിൾ ബോൾ കൊച്ചിയിലെ ലൈഫ്സ്റ്റൈൽ സ്പോർട്സ് രംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്. മാനസികാരോഗ്യംമെച്ചപ്പെടുത്തുന്നതിനും പുതിയ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഈ ടൂർണമെന്റ് മികച്ചൊരു വേദിയായി മാറി. കൊച്ചിയിൽ പിക്കിൾ ബോളിന് ലഭിച്ച ഈ വലിയ സ്വീകാര്യത വരും വർഷങ്ങളിൽ കൂടുതൽ വലിയ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ പ്രോത്സാഹനമാണെന്ന് സംഘാടകരായ പിക്ക്ലേഴ്സ് ഹബ്ബ് ഭാരവാഹികൾ വ്യക്തമാക്കി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടെ രണ്ടു ദിവസം നീണ്ടുനിന്ന കായിക ആഘോഷത്തിന് ഔദ്യോഗികമായി സമാപ്തിയായി.







