
തിരുവനന്തപുരം: കഠിനംകുളം, മുണ്ടൻചിറ പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ മൊത്ത വില്പനക്കാരൻ പിടിയിൽ. പുതുക്കുറിച്ചി സ്വദേശി വിഷ്‌ണു (26) എന്ന തമ്പുരു എന്നയാളാണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായത്.
പുതുവൽ ആശാരി വിളാകം ഭാഗത്ത് നിന്ന് 2.08 ഗ്രാം എം ഡി എം എ യുമായിട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്. 16 ൽ അധികം ക്രിമിനൽ കേസുകളിലെ പ്രതിയും മുൻ കാപ്പ പ്രതിയുമാണ് പിടിയിലായ വിഷ്ണു.
ഈ പ്രദേശത്തെ യുവാക്കളെ സ്ഥിരമായി ലഹരി നൽകി വന്ന പ്രതിയെ കഠിനംകുളം പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ പുതുവൽ ആശാരി വിളാകം ഭാഗത്ത് ലഹരി വിൽപന നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ച പോലീസ് മഫ്തിയിലെത്തി തന്ത്ര പൂർവ്വം പ്രതിയിൽ നിന്ന് എം ഡി എം എ കണ്ടെടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജൻ ബി എസ്, സബ് ഇൻസ്പെക്ടർ അനൂപ് എം, എൽ ജി എ എസ് ഐ ജോതിഷ് എസ്, സി പി ഒ അനീഷ് ബി എസ്, സിപിഒ മാരായ ഹാഷിം, ദീപക്, വിശാഖ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ ഈ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. പ്രദേശത്തെ ലഹരി വില്പനയും ഉപയോഗവും നിരന്തരം നിരീക്ഷണത്തിലാണെന്ന് കഠിനംകുളം എസ് എച് ഒ സജൻ ബി എസ് അറിയിച്ചു.


