
തിരുവനന്തപുരം: സ്‌കൂൾ പ്രവർത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും സ്‌കൂൾ പ്രവർത്തിസമയം കഴിഞ്ഞാലും സ്‌കൂൾ പരിസരം നിരീക്ഷിക്കുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്.
ലഹരി വിരുദ്ധ ക്യാംപെയിൻ കർമ്മപദ്ധതിക്ക് അന്തിമരൂപം നൽകാൻ യോഗം ചേർന്നിരുന്നു. നാലാംഘട്ട ക്യാമ്പയിനുള്ള മുന്നൊരുക്കങ്ങളാണ് നാം ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാവും. ജൂൺ 26 ലോക ലഹരിവിരുദ്ധദിനത്തിൽ ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം.
സ്‌കൂളുകൾക്കും കോളേജുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ലഹരിവിരുദ്ധ നടപടികളിൽ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കാനാവുക. അതിനുവേണ്ട വിശദകർമ്മപദ്ധതി തയാറാക്കിയിട്ടുണ്ട്. ബസ്സ്റ്റാൻറുകൾ, പൊതുസ്ഥലങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിലൊക്കെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും. കേരളമാകെ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി ശ്രമിക്കണം.
തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗൺസിലർമാരാക്കാനും രക്ഷകർത്താക്കൾക്ക് ബോധവത്കരണവും നൽകാനുമുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികളുടെ സ്വഭാവവ്യതിയാനം മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പരസ്പരം ആശയവിനിമയം നടത്തണം. ശിക്ഷിക്കാനല്ല രക്ഷപ്പെടുത്താനാണ് ഉദ്ദേശ്യമെന്ന ബോധ്യത്തോടെയുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.
എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ലഹരി വിതരണക്കാരെയുംമൊത്തകച്ചവടക്കാരെയും കണ്ടെത്തണം. ലഹരി ഇടപാടുകൾ സംബന്ധിച്ച് വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ വിവരങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ പുറത്തുപോയാൽ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ സർവ്വീസിൽ കാണില്ല.
ജനജാഗ്രത സമിതി എല്ലാ സ്ഥലങ്ങളിലും രൂപീകരിക്കാനും നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്താനും നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം ഉറപ്പുവരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഏപ്രിൽ 15 മുതൽ 21 വരെയുള്ള ഒരാഴ്ച്ചക്കാലയളവിൽ 15,530 വ്യക്തികളെയും ഏപ്രിൽ 22 മുതൽ 28 വരെയുള്ള ഒരാഴ്ച കൊണ്ട് 14,848 വ്യക്തികളേയും പരിശോധിച്ചു. ഈ രണ്ടാഴ്ചയിൽ വലിയ അളവിൽ വിൽപന നടത്തുന്ന 16 കേസുകളും 56 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 1686 കേസുകൾ രജിസ്റ്റർ ചെയ്തു. 1787 പേരെയാണ് അറസ്റ്റ് ചെയ്തത്. 573.551 ഗ്രാം എം ഡി എം എയും 204.82 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഫെബ്രുവരി 22 മുതൽ ഏപ്രിൽ 28 വരെ ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി 1,61,425 വ്യക്തികളെയാണ് ആകെ പരിശോധിച്ചത്. വലിയ അളവിൽ വില്പന നടത്തിയ 92 കേസുകളും 304 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 12,024 കേസുകൾ രജിസ്റ്റർ ചെയ്തു. 12,627 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 6.684 കിലോ.എം.ഡി.എം.എയും 820.029 കിലോ കഞ്ചാവും പിടിച്ചെടുത്തു.
സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ഡ്രഗ് ഇൻറലിജൻസ് സംവിധാനത്തിലൂടെ ഏപ്രിൽ 22 മുതൽ 28 വരെയുള്ള കാലയളവിൽ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 338 സോഴ്‌സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി.
സോഴ്‌സ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരിയിൽ വച്ച് 4.47 കിലോ കഞ്ചാവും എറണാകുളത്ത് 0.686 ഗ്രാം എം ഡി എം എയും കാസർഗോഡ് 11 കിലോഗ്രാം കഞ്ചാവും പിടികൂടി. തൊട്ടു മുൻപത്തെ ആഴ്ച ട്രെയിൻ മാർഗ്ഗം കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച 5.15 കിലോ കഞ്ചാവും, അങ്കമാലി ആലുവ ഭാഗത്ത് വിൽപ്പനയ്ക്കായി ട്രെയിൻ മാർഗ്ഗം എത്തിക്കാൻ ശ്രമിച്ച 9.5 കിലോ കഞ്ചാവും, ഒറീസയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 18.09 കിലോ കഞ്ചാവും പിടികൂടി.
കേരള റെയിൽവേ പോലീസ് ഏപ്രിൽ 22 മുതൽ 28 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിൽ 8 കേസുകളിലായി 11 കിലോ കഞ്ചാവാണ് പിടികൂടിയത്.
മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധം എക്‌സൈസും തുടരുകയാണ്. ഏപ്രിൽ 22 മുതൽ 27 വരെ സംസ്ഥാന എക്‌സൈസ് 37.071 കിലോഗ്രാം കഞ്ചാവ്, 70.551 ഗ്രാം എം.ഡി.എം.എ, 29.961 ഗ്രാം മെത്താംഫെറ്റാമൈൻ, 31.887 ഗ്രാം ഹെറോയിൻ, 3.115 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. 288 കേസുകൾ രജിസ്റ്റർ ചെയ്യുകയും 271 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലഹരിവിപത്തിനെതിരെ കേരളമാകെ ഉയരുന്ന ജനകീയ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ്. ബോധവൽക്കരണം നൽകുന്നതിനും പ്രതിരോധമുയർത്തുന്നതിനും എല്ലാ വിഭാഗം ആളുകളും മുന്നോട്ടു വരുന്നുണ്ട്. വിവിധ സംഘടനകളും സാംസ്‌കാരിക കൂട്ടായ്മകളും റെസിഡൻഷ്യൽ അസോസിയേഷനുകളും എല്ലാം നാടിനായി പ്രതിരോധകവചമുയർത്താൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു.
ആലപ്പുഴ മണ്ഡലത്തിൽ രൂപം നൽകിയ ലഹരിക്കെതിരെ ജനകീയ കവചം എന്ന ക്യാമ്പയിൻ മാതൃകാപരമായ ഇടപെടലുകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വിപുലമായ ജനകീയ പ്രതിരോധ സമിതി രൂപീകരിക്കുകയും ആലപ്പുഴ മണ്ഡലത്തിലെ 107 വാർഡുകളിൽ 101ലും വാർഡുതല ജാഗ്രതാ സമിതി ആരംഭിക്കുകയും ചെയ്തു. മനുഷ്യച്ചങ്ങലയും കായികമേളയും പോലുള്ള വലിയ ജനാവലിയെ പങ്കെടുപ്പിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുന്ന മെഗാ സൂംബാ ഡാൻസ് നടത്തുകയുണ്ടായി. തിരുവനന്തപുരം റൂറൽ ചായം ജംഗ്ഷനിൽ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പരിപാടി സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ വലിയതുറയിൽ നടന്ന ഉണർവ്വ് 2025 കൊല്ലത്ത് ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയർത്തി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണ്ണമെന്റ്, എറണാകുളത്ത് നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രറ്റേർണിറ്റി, കോഴിക്കോട് നടന്ന മലയാളി മൂവ്‌മെന്റ് എഗെയ്ൻസ്റ്റ് ഡ്രഗ്‌സ്, മലപ്പുറത്തു നടന്ന വാർ എഗെയ്ൻസ്റ്റ് ഡ്രഗ്‌സ് തുടങ്ങി നിരവധി മാതൃകാ പ്രതിരോധ പ്രവർത്തനങ്ങൾ കേരളമാകെ നടന്നു വരികയാണ്. കൂടുതൽ ആളുകൾ ഈ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും നാടിനായി ലഹരിക്കെതിരെ പ്രതിരോധകവചം തീർക്കാനും മുന്നിട്ടിറങ്ങുന്നു. അത് ഇനിയും കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


