
തൃശ്ശൂര്‍: വാല്‍പ്പാറയിൽ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ വീടിനു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി പിടിച്ചോണ്ട് പോയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയ്ക്കായിട്ടുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ലയത്തില്‍ നിന്നും 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തേയില തോട്ടത്തിൽ നിന്ന് ചാടിവീണ പുലി പിടിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു. ഞായറാഴ്ചയാണ് ദമ്പതികൾ 3 മക്കൾക്കൊപ്പം ജോലിക്കായി പ്രദേശത്ത് എത്തുന്നത്.







