
തിരുവനന്തപുരം : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. കേരളത്തില്‍ ഹര്‍ത്താലിനു സമാനമായിട്ടാണ് പണിമുടക്ക് നടക്കുന്നത്. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാരെ പണിമുടക്ക് ബാധിച്ചു.
വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. രാത്രി പന്ത്രണ്ടിന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാണ്.
വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. തിരുവനന്തപുരത്ത് സർവീസ് നടത്തിയില്ല. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അടൂരെത്തിയപ്പോൾ സംയുക്‌ത സമര സമിതി തടഞ്ഞു.
എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ട്രെയിനിറങ്ങിയ ആളുകൾ വാഹനം കിട്ടാതെ വലഞ്ഞിരിക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.







