
തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ ജനങ്ങളെ മലയാളത്തിലാണ് അഭിസംബോധന ചെയ്തത്. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിർവഹിച്ചു സംസാരിക്കുന്നതിനിടെയാണ് ‘എന്റെ സുഹൃത്തുക്കളെ’ എന്ന് അദ്ദേഹം മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ചത്.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്ന് വെയ്ക്കുകയാണെന്നും വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂ എന്നും അതിനായി രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. ഇത് തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്നുമുതല്‍ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണ് രാജ്യത്ത് പ്രധാനമന്ത്രി സുനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായത്. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു.
ഇത് മൂലം രാജ്യത്തെ ഉന്തുവണ്ടി കച്ചവടക്കാര്‍, തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ഗുണം ലഭിക്കുക. വികസനത്തിനും തൊഴില്‍ ഉദ്പാദനത്തിനും ഒക്കെ കാരണമാകുന്നതാകും ഈ പദ്ധതി. ഇതുകൂടാതെ ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിനും അദ്ദേഹം തറക്കല്ലിട്ടു.







