
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ. കല്ലിയൂർ കാക്കാമൂല സ്വദേശി ശ്രീകാന്തിനെ (40) തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫോർട്ട് പോലീസ് സാഹസികമായി പിടികൂടിയത്. കിള്ളിപ്പാലത്ത് നിന്നും ബിജു എന്നയാളുടെ ബൈക്ക് മോഷണം പോയ കേസിലെ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.
ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശ്രീകാന്തിനെ തിരിച്ചറിഞ്ഞത്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മോഷ്ടിച്ച് അതിൽ കറങ്ങിനടക്കുക, രാത്രികാലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറക്കുക, മോഷണമുതൽ വിറ്റ് അന്യസംസ്ഥാനങ്ങളിൽ ആർഭാട ജീവിതം നയിക്കുക എന്നിങ്ങനെയാണ് ശ്രീകാന്തിന്റെ രീതി.
ഇയാൾ രാത്രി വൈകി മാത്രം വീട്ടിൽ വന്നുപോകുന്ന ശീലക്കാരനാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലേക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നഗരം വളഞ്ഞ പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കൂടാതെ ൽ ഫോണുകൾ, മോഷ്ടിച്ച ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു. വിഴിഞ്ഞം പോലീസിന്റെ കുറ്റവാളി പട്ടികയിലുള്ള ശ്രീകാന്തിനെതിരെ നേമം, തമ്പാനൂർ, ഫോർട്ട്, കരമന, തമിഴ്‌നാട്ടിലെ നിദ്രവിള തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 26-ഓളം കേസുകൾ നിലവിലുണ്ട്.







