
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ഹർത്താൽ. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സംസ്ഥാന വ്യാപകമായി ദളിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ആളുകൾ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം.
നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. ബസുകൾ സർവീസ് നടത്തുന്നത് സ്വതന്ത്രമായി തീരുമാനിക്കാം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.







